കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്നവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി ഇന്ന് അപേക്ഷ നൽകിയേക്കും. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ബെല്ലാരി ഗോവർധൻ എന്നിവരെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
ശബരിമലയിലെ സ്വർണപാളികളിൽ നിന്ന് വേർതിരിച്ച് എടുത്ത സ്വർണം ആർക്ക് വിറ്റുവെന്ന് കണ്ടത്താനാണ് എസ്ഐടി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്നത്. സ്വർണം വിൽക്കുന്നതിന് ഇടനിലക്കാരനായ കൽപ്പേഷിനെയും എസ്ഐടി വൈകാതെ ചോദ്യം ചെയ്യാൻ വിളിക്കും. അതോടൊപ്പം മുൻ ദേവസ്വം ബോർഡ് അംഗങ്ങളുടെ ചോദ്യം ചെയ്യലും വൈകാതെ ഉണ്ടാകും.
കേസിൽ കൂടുതൽ അറസ്റ്റുകള്‍ വൈകാതെയുണ്ടാകും. ശബരിമലയിൽനിന്നും കൊണ്ടുപോയ സ്വർണ പാളികള്‍ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽവച്ച് സ്വർണം വേർതിരിച്ചതിന് ശേഷം ബെല്ലാരിയിലെ ഗോവർധന് വിറ്റുവെന്നാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചത്.